യുകെയിൽ പതിമൂന്നുകാരി പെൺകുട്ടി വിമാനം പറത്തി അഭിമാന താരമായി

യുകെയിൽ പതിമൂന്നുകാരിയായ മലയാളി പെൺകുട്ടി നിയ റോയൽ എയർഫോഴ്സിന്‍റെ (ആർഎഎഫ്) ഗ്രോബ് ജി 115 വിമാനം പറത്തി ചരിത്ര നേട്ടം കൈവരിച്ചു . കൊച്ചിയിലെ തിരക്കിനിടയിൽ മകളെ സൈക്കിൾ പഠിപ്പിക്കാൻ സാധിക്കാത്തതിലുള്ള വിഷമം യുകെയിൽ എത്തിയപ്പോൾ നിയ വിമാനം പറത്തിയതിലൂടെ ഇല്ലാതായെന്നാണ് പിതാവ് സിബി നിലമ്പൂർ പറയുന്നത്. വർഷങ്ങളായി യുകെയിൽ ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശി ബെർണാർഡ് തന്‍റെ മകൻ ആർഎഎഫ് കേഡറ്റാണെന്നും സ്വന്തമായി വിമാനം പറത്തിയെന്നും പറഞ്ഞതാണ് നിയയ്‌ക്ക്‌ പ്രചോദനമായത്. ബെർണാർഡ് നൽകിയ വിവരത്തെ തുടർന്ന് ആർഎഎഫിന്‍റെ ഓപ്പൺ ഹൗസിൽ പങ്കെടുത്ത നിയയ്‌ക്ക്‌ 13 വയസ്സ് പൂർത്തിയായപ്പോൾ കേഡറ്റായി ചേരാൻ അവസരം ലഭിച്ചു. എല്ലാ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും വൈകുന്നേരം സ്കൂൾ കഴിഞ്ഞുവന്നാൽ ഏഴുമുതൽ പത്തുവരെ കേഡറ്റുകൾക്കുള്ള പരിശീലനത്തിന് പോകും. കഠിനമായ ഡ്രില്ലുകളും പരിശീലനങ്ങളും ഉണ്ടെങ്കിലും വിമാനം പറത്തുന്ന ദിവസത്തെ സ്വപ്നം കണ്ടാണ് അവൾ ഓരോ ദിവസവും മുന്നോട്ടു പരിശ്രമിച്ചുക്കൊണ്ടിരുന്നത്. റോയൽ എയർഫോഴ്സിന്റെ വിവിധ യൂണിഫോമുകളും ബാഡ്ജുകളും അണിഞ്ഞ് പരേഡുകളിൽ അഭിമാനത്തോടെ പങ്കെടുക്കുന്നത് നിയയ്ക്കു ഏറെ സന്തോഷം നൽകുന്നുണ്ട്. ഭാവിയിൽ എയർഫോഴ്സിലോ മറ്റ് സൈനിക വിഭാഗങ്ങളിലോ താൽപ്പര്യമുള്ള കുട്ടികൾക്ക് ആർഎഎഫ് മികച്ച പരിശീലനവും അവസരങ്ങളുമാണ് ഇതിനോടകം നൽകുന്നത്. ഹൈക്കിങ്, ക്യാംപിങ്, നാവിഗേഷൻ പരിശീലനം, എക്സർസൈസുകൾ, റൈഫിൾ പരിശീലനം, ഷൂട്ടിങ് മത്സര പരിശീലനം,
ലീഡർഷിപ്പ് പരിശീലനം, ടീം ബിൽഡിങ്, പ്രോബ്ലം സോൾവിങ്, സൈബർ കമ്യൂണിക്കേഷൻ പരിശീലനം, എൻജിനിയറിങ് സയൻസ് പ്രൊജക്ടുകൾ,
സ്പോർട്സ് പരിശീലനങ്ങൾ, ചാരിറ്റി പ്രവർത്തനങ്ങൾ, രാജ്യാന്തര ക്യാംപുകൾ, നാറ്റോ ക്യാംപ് സന്ദർശനങ്ങൾ, മിലിട്ടറി ക്യാംപ് സന്ദർശനങ്ങൾ, ഡ്യൂക്ക് ഓഫ് എഡിൻബറോ അവാർഡിൽ പങ്കാളിത്തം തുടങ്ങി നിരവധി അവസരങ്ങൾ ആർഎഎഫ് കേഡറ്റുകൾക്ക് ലഭിക്കും.
നിയയോടൊപ്പം ആൻട്കിമിലെ എയർ ബേസിൽ മറ്റ് നാല് മലയാളി കേഡറ്റുകളും വിമാനം പറത്താൻ ഉണ്ടായിരുന്നു എന്നതും ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്ന് സിബി നിലബൂർ പറഞ്ഞു. വരും വർഷങ്ങളിൽ കൂടുതൽ മലയാളി കുട്ടികൾ എയർ, ആർമി, നേവൽ കേഡറ്റുകളായി മുന്നോട്ട് വരുമെന്ന് അദ്ദേഹം കരുതുന്നത്. അടുത്ത ഓപ്പണിങ് രണ്ടു മാസത്തിനുള്ളിൽ ഉണ്ടാകുമെന്നും സിബി നിലമ്പൂർ അറിയിച്ചു.