യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ പുതിയ താരിഫ് നയത്തെ തുടർന്ന് പ്രതിസന്ധി നേരിടുന്ന
ബ്രിട്ടിഷ് വ്യവസായത്തെ പിന്തുണയ്ക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ പറഞ്ഞു.
ഏതൊക്കെ രീതിയിലുള്ള സഹായ പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നത് എന്നതിനെ കുറിച്ചുള്ള കൂടുതൽ
വിവരങ്ങൾ വിവിധ വകുപ്പുകളിലെ സെക്രട്ടറിമാർ പ്രഖ്യാപിക്കുമെന്നും അദ്ദഹം കൂട്ടിച്ചേർത്തു. ബ്രിട്ടനിലെ വാഹന വിപണി ഇലക്ട്രിക് ആയി മാറുന്നതിന് വ്യവസായത്തിന് കൂടുതൽ സമയം നൽകും. ഹൈബ്രിഡ് കാറുകളുടെ വിൽപന 2035 വരെ തുടരും. യുഎസിന്റെ പുതിയ വ്യാപാര നയം ലോകമെമ്പാടും സാമ്പത്തിക മാന്ദ്യത്തിന് വഴിവയ്ക്കുമെന്ന ആശങ്ക ശക്തമാണ്. നിലവിൽ യുഎസുമായി ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് ബ്രിട്ടൻ ശ്രമിക്കുന്നത്. കയറ്റുമതിയിലെ 10% താരിഫ് നീക്കം ചെയ്യുന്നതിനായി ബ്രിട്ടിഷ് സർക്കാർ യുഎസുമായി ചർച്ച തുടരുമെന്ന് ചാൻസലർ റേച്ചൽ റീവ്സ് അറിയിച്ചു. ചർച്ചകളുടെ ഭാഗമായി പ്രധാന ടെക് കമ്പനികൾ പ്രതിവർഷം അടയ്‌ക്കേണ്ടതായി വരുന്ന 1 ബില്യൻ പൗണ്ടിന്റെ ഡിജിറ്റൽ സേവന നികുതി കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള ഇളവുകൾ ബ്രിട്ടൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ആഗോള സമ്പദ്‌വ്യവസ്ഥയിൽ യുഎസ് നയങ്ങൾ മൂലം ഉണ്ടാകുന്ന ആഘാതങ്ങൾ ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുമെന്ന് ട്രഷറി ചീഫ് സെക്രട്ടറി ഡാരൻ ജോൺസ് അഭിപ്രായപ്പെട്ടു.
യുഎസിന്റെ പുതിയ താരിഫ് നയം രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളെ കാര്യമായി ബാധിക്കുമെന്നതിനാൽ ഓഹരി വിപണികൾ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയാണ് നിലവിൽ നേരിടുന്നത്. ഏപ്രിൽ 2 ന്ശേഷം ആഗോള ഓഹരി വിപണികളുടെ മൂല്യത്തിൽ ഏകദേശം 5 ട്രില്യൻ ഡോളറിന്റെ നഷ്ടമാണ് സംഭവിച്ചത്. ബ്രിട്ടന്റെ ദേശീയ താൽപ്പര്യങ്ങൾക്ക് അനുസൃതമായി മാത്രമെ യുഎസിന്റെ താരിഫ് നയങ്ങളെ പിന്തുണയ്ക്കുകയും, ബ്രിട്ടന്റെ താല്പര്യങ്ങൾ കൂടി പരിഗണിക്കുന്ന വ്യാപാര കരാറിൽ മാത്രമേ ഒപ്പിടുകയുള്ളൂവെന്നും കിയേർ സ്റ്റാമെർ വ്യക്തമാക്കി.