അമേരിക്കക്ക് വേറെ പണിയുണ്ട്! റഷ്യക്കും യുക്രൈനും ട്രംപിൻ്റെ അന്ത്യശാസനം, എത്രയും വേഗം സമാധാന കരാറില്‍ ഒപ്പിടണം

അമേരിക്കൻ പ്രസിഡന്‍റായി വീണ്ടും അധികാരമേറ്റതുമുതല്‍ ലോകത്തെ ആശങ്കപ്പെടുത്തുന്ന റഷ്യ – യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനായി ഡോണള്‍ഡ് ട്രംപ് പരിശ്രമം ആരംഭിച്ചിരുന്നു.

മാസങ്ങള്‍ പിന്നിട്ടിട്ടും യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ യാഥാർത്ഥ്യത്തിലേക്ക് അടുക്കാത്തതില്‍ ട്രംപ് അസ്വസ്ഥനാണെന്ന് റിപ്പോർട്ട്. ഏറ്റവും ഒടുവിലായി വൈറ്റ് ഹൗസില്‍ നിന്നും പുറത്തുവരുന്ന വാർത്തകള്‍ അതാണ് സൂചിപ്പിക്കുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതില്‍ റഷ്യക്കും യുക്രൈനും അമേരിക്കൻ പ്രസിഡന്‍റ് അന്ത്യശാസനം നല്‍കിക്കഴിഞ്ഞെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

സമാധാനത്തിനായുള്ള ശ്രമങ്ങള്‍ നീണ്ടുപോകുന്നതില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അതൃപ്തിയുണ്ടെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. ഇനിയും നീണ്ടുപോകുകയാണെങ്കില്‍ സമാധാന ചര്‍ച്ചയില്‍ നിന്ന് പിന്മാറാനാണ് ട്രംപ് ഉദ്ദേശിക്കുന്നതെന്ന് ഫ്രാന്‍സ് സന്ദര്‍ശന വേളയില്‍ റൂബിയോ വ്യക്തമാക്കി. സമാധാന ചര്‍ച്ച കൂടുതല്‍ നീളുന്നത് അംഗീകരിക്കാനാകില്ലെന്നും ഇനിയും കാത്തിരിക്കാനാകില്ലെന്നുമുള്ള നിലപാടിലാണ് ട്രംപെന്നാണ് വ്യക്തമാകുന്നത്.

ഏറ്റവും വേഗത്തില്‍, കൂടിപ്പോയാല്‍ ആഴ്ചകള്‍ക്കകം തന്നെ റഷ്യയും യുക്രൈനും സമാധാന കരാറില്‍ ഒപ്പുവയ്ക്കണമെന്നതാണ് ട്രംപ് മുന്നോട്ട് വച്ചിരിക്കുന്ന നി‍ർദ്ദേശം. അതല്ലാത്ത പക്ഷം റഷ്യ – യുക്രൈൻ സമാധാന ചർക്കകളില്‍ നിന്ന് യു എസ് പിന്മാറുമെന്ന നിലപാടിലാണ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാൻ ഇനിയും വൈകുകയാണെങ്കില്‍ സമാധാന ചര്‍ച്ചയില്‍ നിന്നും പിന്മാറേണ്ടി വരുമെന്നും തങ്ങള്‍ക്ക് മറ്റ് വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ടെന്നുമുള്ളതാണ് അമേരിക്കയുടെ നിലപാടെന്ന് മാര്‍ക്കോ റൂബിയോ വിവരിച്ചു. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച്‌ യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയും ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. റഷ്യയുമായി നടത്തിയ നീക്കപോക്കുകളും വിജയം കാണാതായതോടെയാണ് ട്രംപ്, സമാധാന ചർച്ചകളില്‍ നിന്ന് അമേരിക്ക പിന്മാറുന്നതടക്കമുള്ള തീരുമാനത്തിലേക്ക് കടക്കുന്നതെന്നാണ് വ്യക്തമാകുന്നത്.